Sunday, March 30, 2014


കാളവണ്ടി
...........
വരുമ്പോഴേ കേള്‍ക്കാം
ക്ണീം..ക്ണീം.....മേളം.
ലാടം പതിച്ച കാലിന്‍റെ
കട കട ശബ്ദമത് വേറെയും 
ട്ര്‍ര്‍.....ട്ര്‍ര്‍എന്നൊന്ന് വേറേയും

തോര്‍ത്ത് മുണ്ട് തലേല്‍കെട്ടി
കോരനപ്പോഴുമുണ്ടാകും
ഒരു ചെറുചാട്ടയുമാട്ടിയാട്ടി
രണ്ടു വീലുരുട്ടാനായ്
എട്ട് കാലിന് വളയം പിടിച്ച്‌.

ഗ്രാവലിട്ട വഴികളിലൂടെ
പൊടി പറത്താതെയുള്ള
ശബ്ദമാലിന്യമൊട്ടുമില്ലാതെ
ഇരുതലയുമാട്ടി വാല്‍ ചുഴറ്റി
പരിഭവിക്കാത്ത കൊമ്പന്‍യന്ത്രങ്ങള്‍ .

കഞ്ഞിയും കാടിയും പള്ളനിറച്ച്
കാതങ്ങളോളം ആഞ്ഞുവലിച്ച
എട്ടുകാലും രണ്ടു വീലും
ട്ര്‍ര്‍.....ട്ര്‍ര്‍ന്ന് ചൂളം വിളിച്ച
ചാട്ട പിടിച്ച ഒരു വണ്ടിക്കാരനും

ചരിത്രത്തിന്‍റെ ശേഷിപ്പ് പോലെയിന്ന്‍
പുതുക്കിപ്പണിത് വെച്ചിട്ടുണ്ടാകും
ഇങ്ങനെയൊന്നുണ്ടായിരുന്നൂന്ന്‍
ഗ്രാമീണതയുടെ ആ സൌന്ദര്യത്തെ
പുതുതലമുറയെ ഓര്‍മ്മപ്പെടുത്താന്‍..!!

ദിലീഷ് ഉഷസ്

നമ്മുടെ സ്വന്തം
.........................
മറന്നതാണോ എന്നെ
അതോ മറവിയിലേക്ക്
തള്ളി വിട്ടതാണോയെന്നെ..!!

ചുളുങ്ങിച്ചുരുണ്ട് പിരിഞ്ഞ്
ഒടിഞ്ഞു കിടന്ന നിങ്ങളെ
വടിപോലെയാക്കിയവന്‍..!!

പള്ളയിലെരിയുന്ന കനലുമായ്
നിന്നിലെ പ്രമാണിത്വമെല്ലാം
പുറത്ത് കാണിക്കാനുരുകിയോന്‍..!!

ചിരട്ടക്കനലാല്‍ നിങ്ങളെയെല്ലാം
തേച്ചു നിവര്‍ത്തി വെടിപ്പാക്കി
തലയുയര്‍ത്തി നടത്തിച്ചോന്‍..!!

രാജാവിനേപ്പോലെയന്നെല്ലാം
അയല്‍ വീട് തോറും സഞ്ചരിച്ചിരുന്നു
അന്നെന്‍റെ പ്രതാപകാലത്ത്..!!

തേച്ച് മിനുക്കി സിംഹാസനമൊരുക്കി
വളപ്പിട്ടതിലിരുത്തിയിരുന്നു എന്നെ
അന്ന് ഒരു രാജാവിനേപ്പോലെ..!!

ഇന്ന്‍ ആരാരും കാണാതെ
ആര്‍ക്കുമാര്‍ക്കും അറിയാതെ
കനലൊഴിഞ്ഞ പള്ളയുമായ്‌..!!

തുപ്പി തേയ്ക്കുന്നോന് വഴിമാറി
കാലത്തിന് വഴിമാറിയിന്ന്
എല്ലാരും മറന്നയൊറ്റയാനെപ്പോലെ ..!!

ദിലീഷ് ഉഷസ്
 
എന്‍റെ പെണ്ണേ
;;;;;;;;;;;;;;;;;;;;;
പൂഴിയിലും ചെളിയിലുമൊക്കെ
കെട്ടി മറിഞ്ഞ് കിടന്നപ്പോഴോ
സാറ്റ് കളിച്ചപ്പോ ഒളിച്ചിരിക്കാനായ്
അയല്‍വീടിന്‍റെ ചായ്പ്പില്‍
നെഞ്ചോട്‌ നെഞ്ചുരഞ്ഞൊരേ ശ്വാസമായ്
പാത്തിരുന്നപ്പോഴോന്നുമൊരിക്കലും
നീ പെണ്ണാണെന്നോ നിന്‍റെ മേല്‍തൊടുമ്പോ
ഇന്ന് നീ പറയുന്ന കുളിരുകളൊന്നും
വന്നിരുന്നില്ലല്ലോ പെണ്ണേ.....!!

അരിയും കൂട്ടാനും വെച്ച് കളിച്ച്
മണ്ണരി ചോറും ചെമ്പരുത്തിത്തോരനും
മടക്കിക്കുത്തിയ വട്ടയിലപ്പാത്രത്തില്‍
വാരിത്തിന്നും കൊണ്ടുറങ്ങുമ്പോ
എന്‍റെ കൂടെ വന്ന്‍ ചാഞ്ഞ് കിടന്ന്‍
നെറ്റിയില്‍ തന്ന ചുംബനങ്ങള്‍ക്ക്
ഇന്ന്‍ ചൂടേറുന്നൂവെന്ന് പറയുന്നത്
എന്തിനാണെന്‍റെ പെണ്ണേ......!!

ഊഞ്ഞാലില്‍ ചില്ലാട്ടം പറക്കുമ്പോള്‍
കാറ്റടിച്ച് പാവാട പൊങ്ങിപ്പറക്കുമ്പോള്‍
മൂക്കില്‍ വിരല്‍ വെച്ചോണ്ട് ഞാന്‍
അയ്യേന്ന്പറഞ്ഞാലും "നീ പോടാ"ന്ന്‍ പറഞ്ഞ്
നീ വീണ്ടും പറക്കും തുണി അതിനൊപ്പവും
അന്ന് ഞാനെണ്ണിയ നിറങ്ങളല്ലാ ഇനിയുമുണ്ടെന്ന്
എന്നെ കോക്രികാട്ടി തലയുയര്‍ത്തി പറഞ്ഞ നീ
ഇന്നെന്തേ കാറ്റിനോട് വഴക്കിട്ട് നില്‍ക്കുന്നു

ഇന്ന്‍ നീ സാരി താഴ്ത്തിക്കുത്തിയത് കൊണ്ട്
കാറ്റടിച്ച് സാരി സ്ഥാനം മാറിയത്
നിന്‍റെ വയറിലേക്കെന്‍റെ കണ്ണുളക്കിയത്
ഒരായലിന് നെഞ്ചോട് ചേര്‍ത്തപ്പോഴാണറിഞ്ഞത്
കണ്ണിമാങ്ങയുടെ മണമുണ്ടായിരുന്ന
നിന്‍റെ ചുണ്ടിനും നിന്‍റെ മേനിക്കുമെല്ലാമിന്ന്‍
മദിപ്പിക്കുന്ന കസ്തൂരി ഗന്ധമാണെന്ന്
അന്ന് നിനക്കില്ലാത്ത നാണമെന്തേ പെണ്ണേ
ഇന്നെന്‍റെ നെഞ്ചോട് ചേര്‍ന്നമര്‍ന്നു നില്‍ക്കുമ്പോ ?

...................................................ദിലീഷ് ഉഷസ്
തെരുവ് തെണ്ടി
.........................
കൈ രണ്ടും ചുരുട്ടി
കരഞ്ഞുകൊണ്ട്‌ നീ വന്നപ്പോ
നീയറിഞ്ഞിരുന്നതേയില്ല
കരയുന്നൊരു ജന്മമായി 
തെരുവിലലയാനായ്
നിന്‍റെ വിധിയാരോ എഴുതിയെന്ന്‍ .

തെരുവ്കുപ്പയില്‍
ഉറങ്ങിയുണര്‍ന്ന്‍ നീ
കൈ കാലടിച്ച് കരയുമ്പോള്‍
നിന്നെയാരും കാണാതെ
അമ്മത്തൊട്ടിലൊരുങ്ങിയില്ലെങ്കില്‍
തെരുവ് നായ് എങ്കിലും വരും
നിന്‍റെ കണ്ണീര് നക്കിത്തോര്‍ക്കുവാന്‍

കൈ നീട്ടി കണ്ണീരൊഴുക്കി
നെഞ്ചു പൊട്ടി കേഴുമ്പോള്‍
നാക്കിലയിലെച്ചിലായെങ്കിലും
നിന്‍റെ കുടലുണങ്ങാതിരിക്കാന്‍
ഒരു തുള്ളി വെള്ളമായാരെങ്കിലും
നോട്ടം തിരിക്കും നിന്‍റെ നേരെ .

മുദ്രകളൊരുപാട് കിട്ടും നിനക്ക്
വയറുകൊട്ടി പാട്ടും പാടി
ദേശം തോറുമലയുമ്പോള്‍
നിനക്ക് അയിത്തം കല്‍പ്പിച്ച്
അടി എണ്ണി മാറ്റി നിര്‍ത്തും
മ്ലേച്ഛമെന്നപോലെ നീ വെറുക്കപ്പെടും
നീ തെരുവിന്‍റെ മകനായത്‌ കൊണ്ട്

സദാചാരത്തിന്‍റെ വേലിക്കകത്ത് നിന്ന്‍
പകലറുമാദിക്കുന്നോനൊക്കെ
രാത്രിയില്‍ വേലി പൊളിക്കും
തെരുവിലെയടിമകളുടെയിടം തേടി
കാമം കത്തിക്കയറുമ്പോളൊരു പക്ഷേ..!!
നിന്നേയും തേടി വന്നേക്കാമവര്‍

നീ തെരുവ് തെണ്ടിയാണ്
മാതൃപിത്യത്വങ്ങള്‍ ഏറ്റെടുക്കാന്‍
ആരുമില്ലാതെയലയുന്നോന്‍
കിട്ടുന്നതെന്തായാലുമേറ്റ് വാങ്ങേണ്ടവന്‍
പരാതീം പരിഭവവുമില്ലാതെയലഞ്ഞ്
പശിമാറ്റി തെരുവിലൊടുങ്ങേണ്ടവന്‍ .

.........................................ദിലീഷ് ഉഷസ്
പൊതിച്ചോറ്
.......................
ഒറ്റക്കിരിക്കുമ്പോ
അറിയാതൊന്നു കണ്ണടച്ചാല്‍
ഓടിയെത്തുന്നൊരു മണം
സുഗന്ധം നിറഞ്ഞ മുറിയിലും 
വേറിട്ട്‌ നില്‍ക്കുന്നയീമണം
ആ പൊതിച്ചോറിന്‍റെ മണം

മുട്ടയടിച്ച വാഴകള്‍
പിണങ്ങിപ്പരാതി പറഞ്ഞാല്‍
അയലത്തെ വാഴേടെ
പരാതീം കേട്ടിലയും വെട്ടി
ചെറുതീയില്‍ കായിച്ച്
ചോറും പൊതിഞ്ഞു കെട്ടി
സഞ്ചിയിലാക്കിപ്പോയ ഓര്‍മ്മകള്‍

നാക്കിലയൊരെണ്ണം വെട്ടി
ചെറുതീയില്‍ കായിച്ച്
അതില്‍ ചെറുചൂടോടെ ചോറുമിട്ട്
ഉരുളയുരുട്ടിയ ചമ്മന്തീം
പൊരിച്ച മുട്ടയോ തോരനോ
തലേന്ന് പൊരിച്ച മീനോ വെച്ച്
പൊതിഞ്ഞ് കെട്ടിത്തരുമമ്മ

മുന്നിലോട്ട് വെച്ചത് തുറക്കും
മുന്നേയൊരു കൊതിയൂറലുണ്ട്
തുറക്കുമ്പോള്‍ വരുന്നൊരു ഗന്ധമുണ്ട്
പൊരിച്ചമീനും ചമ്മന്തീം തോരനുമെല്ലാം
ചോറിന്‍റെ ചെറുചൂടിലൊന്നായ്‌
മദിപ്പിച്ചുകൊണ്ടുള്ളയൊരു ഗന്ധം
മത്തടിച്ചിരുന്ന്‍ തിന്ന നാളുകള്‍

ഡബ്ബയും ചോറ്റുപാത്രവുമുണ്ടേലും
വാഴയിലക്കായ് വാശിപിടിച്ച നാളുകള്‍
പൊതിച്ചോറും കെട്ടി മണം പിടിച്ച്
ഉച്ചയാകാന്‍ വെമ്പിയിരുന്നയാക്കാലം
ഇന്നും കണ്ണൊന്നടച്ചാലോടി വരുന്ന
പൊതിഞ്ഞ്കെട്ടിയ ചോറ് പൊതികളും
മദിപ്പിച്ചിരുന്നൊരാ ചോറിന്‍ ഗന്ധവും ...!!

ദിലീഷ് ഉഷസ്
 
പ്രണയം
.....................
നിന്നെ കണ്ടു മയങ്ങിയത്
നിന്നെയാദ്യമായ് സ്വന്തമാക്കിയത്
നിന്നെ നെഞ്ചോട്‌ ചേര്‍ത്തത്
നിന്‍റെയധരത്തില്‍ മുത്തമേകിയത് 
നിന്‍റെ ലഹരിയിലുന്മാദിയായത്
നിന്നെയിറുകെപ്പുണര്‍ന്നു മയങ്ങിയത്
നിനക്കോര്‍മ്മയില്ലേലുമെനിക്കുണ്ട്

നീ വന്നണയുന്ന രാത്രികളില്‍
നിന്നെപ്പുണര്‍ന്ന്‍ നിന്‍റെചോരയൂറ്റുമ്പോള്‍
നിന്നില്‍ നിന്നുമെന്നെ പറിച്ചെറിയാന്‍
നിരവധിതവണ നമുക്ക് നേര്‍
നീണ്ട് വന്ന കൈകളൊക്കയും
നിഷേധത്തോടെ തട്ടിമാറ്റി
നീയെന്‍റെതെന്ന്‍ ഞാന്‍ ശഠിച്ചിരുന്നു

നിന്നെ കൈകളിലേന്തുമ്പോള്‍
നിന്നെ താലോലിച്ചോമനിച്ച്
നിന്നെ ആവോളം നുകരുമ്പോള്‍
നിലയുറക്കാത്ത കാലുകളോടെ
നിലത്തേക്ക് വീണു മറിഞ്ഞാലും
നിദ്രപിടിമുറുക്കി ബോധം മറഞ്ഞാലും
നീയെന്‍റെ കയ്യില്‍ സുരക്ഷിതയായിരുന്നു

നിന്‍റെയോര്‍മ്മകള്‍ മരിച്ചത് കൊണ്ടോ
നീയെന്‍റെ കയ്യില്‍ നിന്നുമുതിര്‍ന്ന്‍
നിലത്തേക്ക് വീണ് പൊട്ടിച്ചിതറിയത്
നിറകണ്ണുകളോടെ നോക്കേണ്ടി വന്നത്
നിലത്തൊഴുകിപ്പരന്ന നിന്നെ നോക്കി
നീ തന്ന ലഹരിയുടെയോര്‍മ്മകളില്‍
നിദ്രയെപുല്‍കുമ്പോളെന്‍റെയുള്ളില്‍
നിന്‍റെ നാളത്തെ വരവായിരുന്നു

ദിലീഷ് ഉഷസ്