Tuesday, December 16, 2014

http://youtu.be/lQHZBNapdQg
കണ്ണറിഞ്ഞിട്ടാണോ കൺ മണീ നീയെൻ
കനവുകളിലൂഹം നിറച്ച്‌ പോകുന്നത്‌
കരിയെഴുതിയ മിഴികളെ താലോലിച്ചതറിയാതെ
കനൽക്കൂട്‌ തീർത്ത്‌ നീ ഇന്നും ഉരുകുന്നത്‌
നിണമൊഴുകിയ മിഴികളിൽ പനിനീർ നിറച്ചത്‌
ന്യത്തതാളമറിയാതെ മനസ്സ്‌ പിടച്ചത്‌
നീയെന്ന സത്യത്തെ നെഞ്ചോടണച്ചത്‌
ഞാനെന്തെന്ന് നിന്നെ അറിയിക്കാനായിരുന്നില്ലേ
ഉതിരുന്ന വാക്കുകളിൽ പെട്ടുലഞ്ഞ്‌ പിണമായത്‌
കണ്ടതും കേട്ടതുമെല്ലാം കളിയായ്‌ കണ്ട്‌
കയർ മുറുകിയ മർക്കടനേപ്പോലെയാടിക്കളിച്ച്‌
കണ്ടതും കേട്ടതും മറക്കാൻ പഠിച്ചത്‌ കൊണ്ട്‌
അന്നുമിന്നും ഞാൻ ഞാനാനായിപ്പടർന്നത്‌
ഞാനെന്ന വാക്കിനെയറിയാതെയുഴറിയത്‌
ഞാനെന്നും ഞാനായും നീയെന്നും നീയായും
നിന്റെ വകതിരിച്ചുള്ള തിരിച്ചറിവുകൾ ആവാം ചിലപ്പോൾ..!!
നമ്മളൊരിക്കലും മസ്കീന്‍ അല്ല
..............................................................
രാവിലെ ഷോപ്പിലേക്ക് കയറി വന്ന കുവൈറ്റി കസ്റ്റമര്‍ എന്നോട് പറഞ്ഞതാണിത് " നിങ്ങള്‍ ഹിന്ദികള്‍ ഒരിക്കലും മസ്കീന്‍ (ഒന്നുമില്ലാത്തവര്‍ , പാവങ്ങള്‍ ) അല്ല അങ്ങനെ പറയുകയും ചെയ്യരുത് " എന്ന്‍
എമല്‍ഷന്‍ പെയിന്‍റ് ഗാലന്‍ മൂന്ന്‍ കെ ഡി എന്ന് പറഞ്ഞപ്പോ ഞാന്‍ മസ്കീന്‍ കുവൈറ്റി ആണെന്ന് എന്നോട് പറഞ്ഞതിന് " കുവൈറ്റികള്‍ മസ്കീന്‍ ആണോ ഞങ്ങള്‍ ഹിന്ദികള്‍ അല്ലെ മസ്കീന്‍" എന്ന് ചോദിച്ചതിനു എനിക്ക് തന്ന മറുപടി ആണത്
പോകുവാന്‍ തുടങ്ങിയ കുവൈറ്റി എന്നോടിങ്ങനെ പറഞ്ഞു കൊണ്ട് കസേരയിലേക്ക് ഒന്ന് കൂടി അമര്‍ന്നു .
ചോദ്യങ്ങള്‍ ഓരോന്നായ് വരാന്‍ തുടങ്ങി എന്‍റെ നേരെ
"കുവൈറ്റികള്‍ക്ക് കഴിക്കാന്‍ ആഹാരം കൊടുത്തത് ആരാണെന്ന് അറിയാമോ നിനക്ക് ?"
കുവൈറ്റികള്‍ക്ക് വസ്ത്രങ്ങള്‍ കൊടുത്തതും ആരാണെന്ന് അറിയാമോ ?"
കുവൈറ്റിലെ ഏറ്റവും വലിയ ബിസിനസുകാര്‍ ആരെന്നു നിനക്കറിയാമോ ?"
കുവൈറ്റില്‍ എണ്ണപ്പാടം കണ്ടു പിടിച്ചത് ആരാണെന്ന് നിനക്കറിയാമോ ?"
ഇനിയും കുറെ ചോദ്യങ്ങള്‍ ചോദിച്ചു എന്നോട്
അതിനെല്ലാം ഹിന്ദി എന്ന ഉത്തരം കൊടുക്കുമ്പോ മനസ് ലോകത്തിന്‍റെ നെറുകയില്‍ എത്തിയിരുന്നു
"കുവൈറ്റിലെ ഒരു ഷേക്ക് ഇന്ത്യയില്‍ വന്നാല്‍ അവിടെ ആരും അറിയാന്‍ പോകുന്നില്ല പക്ഷെ ലുലു യൂസഫലി കുവൈറ്റില്‍ വന്നാല്‍ കുവൈറ്റ്‌ മുഴുവനും അറിയും യൂസഫലി കുവൈറ്റില്‍ വന്നു എന്ന് "
അദ്ദേഹം ഇങ്ങനെ സംസാരം തുടരുകയാണ്
"കുവൈറ്റികള്‍ക്ക് എന്തറിയാം ,നിങ്ങള്‍ ഹിന്ദികള്‍ ഇല്ലെങ്കില്‍ കുവൈറ്റില്‍ ഒന്നും നടക്കില്ല , "
കുവൈറ്റ്‌ പെട്രോളിയത്തിലെ ജോലിക്കാരനായ അദ്ദേഹം തന്‍റെ ഹെഡ് ആയി ജോലി ചെയ്യുന്നവര്‍ എല്ലാം ഹിന്ദികള്‍ ആണെന്ന് പറഞ്ഞപ്പോ ആ മുഖത്ത് നമ്മുടെ നാടിനോടുള്ള സ്നേഹവും നന്ദിയും എല്ലാം ആ മുഖത്ത് നിന്നും എനിക്ക് വായിക്കാന്‍ കഴിഞ്ഞു
യാത്ര പറഞ്ഞു പോകാന്‍ നേരം അദ്ദേഹം എന്നോട് പറഞ്ഞു
"ഹിന്ദികള്‍ എല്ലാ പണിയും ഇവിടെ ചെയ്യുന്നുണ്ട് തൂപ്പ് പണി മുതല്‍ വലിയ കമ്പനി മുതലാളികളായും പക്ഷെ ഹിന്ദികള്‍ ഒരിക്കലും മസ്കീന്‍ അല്ല മസ്കീന്‍ ആണെന്ന് പറയുകയും ചെയ്യരുത് ഹിന്ദികള്‍ ആണ് കുവൈറ്റിനെ കുവൈറ്റ്‌ ആക്കിയത് ഒരു കാലത്ത് കുവൈറ്റ്‌ ദിനാര്‍ വരുന്നതിനു മുന്പ് ഇന്ത്യന്‍ രൂപ തന്നെയായിരുന്നു ഇവിടെയും , ഇന്ത്യയില്‍ നിന്നുള്ള ഭക്ഷണമാണ് കഴിച്ചിരുന്നത് ",
, "ലോകത്തിന്‍റെ അമ്മയാണ് ഇന്ത്യ "എന്ന് അദ്ദേഹം പറഞ്ഞപ്പോ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം തോന്നി ജനിച്ചതും ഇപ്പൊ ജീവിക്കുന്നതും ഒരു ഇന്ത്യാക്കാരന്‍ ആണെന്നതില്‍ അതിയായ അഭിമാനവും ..!!
നമ്മളൊരിക്കലും മസ്കീന്‍ അല്ല
അങ്ങനെ ഒരിക്കലും പറയുകയുമരുത്
..................................ജയ്‌ ഹിന്ദ്‌............................................
ദിലീഷ് ഉഷസ്
കുറിപ്പ്‌
::::::::::::::
കഠാരയേക്കാളും മൂർച്ചയേറും ചിലപ്പോ
വാക്കുകളിൽ അഗ്നി പടർത്തിയെത്തുന്ന കൂരമ്പുകൾക്ക്‌
അമ്പേറ്റ്‌ തികട്ടുന്ന വിങ്ങലുകൾക്ക്‌ മരണത്തിന്റെ ഈണവുമുണ്ടാകും
തണുത്ത കാറ്റിന്റെ അകമ്പടിയോടെയുള്ള ശബ്ദമില്ലാത്ത സ്പർശ്ശവും
ചാവു കടലിന്നുപ്പ്‌ നുണഞ്ഞ്‌ നീന്തിത്തുടിക്കുമ്പൊ
ചത്തതോ മരണപ്പെട്ടതോ എന്നറിയില്ലൊരാളും
പൂട്ടിയിട്ട പെരുവിരലിനെ നോക്കി വിലപിക്കും
കൂരമ്പ്‌ നിറച്ച നാവ്‌ കൊണ്ട്‌ സ്തുതിപ്പാടിക്കരയും
മരണപ്പെട്ടവന്റെ മരണക്കുറിപ്പ്‌ നോക്കിയാരും കരയില്ല
കുഴിമൂടിപ്പോയവനെയോർത്ത്‌ വിഭ്രാന്തിയാർക്കും വരില്ല
വെന്ത്‌ വെണ്ണീറായ ചാരം പോലെ ഒരു കാറ്റിൽ പടരാം
ആർക്കുമടിയറവ്‌ വെയ്ക്കാത്തൊരു കാറ്റിൻ ഗതി പോലെ
നോവിച്ചു പോകുന്ന കുന്തമുനകളൊരിക്കലുമറിയില്ല
നോവേറ്റവന്റെ നൊമ്പരമോ വേദനയോ ഒന്നും
ചീന്തിയൊഴുകുന്ന രക്തം നോക്കി വിലപിക്കില്ല
അവകാശപ്പെട്ടവനെത്തേടിയേയതെത്തൂ എന്നറിഞ്ഞ്‌ കൊണ്ട്
നിമിഷങ്ങളങ്ങനെയാണെപ്പോഴും കൂടാതെ നിൽക്കും
വരുന്നതും പോകുന്നതും ആരെന്ന് നോക്കാതെയന്നുമിന്നും
നടനമാടിക്കഴിഞ്ഞെല്ലെങ്കിലും കുരുക്കിടാനെപ്പോഴും കാണും
നമ്മെയറിയാതെ പോകുന്ന ഹ്യദയനൊമ്പരങ്ങളിലൂടെയെങ്കിലും
ദിലീഷ്‌ ഉഷസ്‌

Saturday, July 12, 2014


പുളിപ്പ്
..................
കരിപിടിച്ച മങ്കലത്തിനുമുണ്ട്
കണ്ണീരുണങ്ങാത്ത ഓര്‍മ്മകള്‍
കാലത്തിന്‍റെ കുത്തൊഴുക്കില്‍
കഥ മാത്രമായ നൊമ്പരങ്ങള്‍ 

കാലങ്ങളേറെക്കഴിഞ്ഞാലും
കവിളു നനയിക്കുമിന്നും
കരിപിടിച്ചയാ മങ്കലവും
കലത്തിലെ പഴങ്കഞ്ഞിപ്പുളിപ്പും

കാന്താരിയും ചോന്നുള്ളിയും
കലത്തിലെ ചോറിലരിഞ്ഞിട്ട്
കാലത്തെണീറ്റ് വായും കഴുകി
കലത്തിനെ തുടയിലേറ്റിയ നാളുകള്‍

കയ്യേലും മേത്തുമെല്ലാം കരിയായാലും
കലമൂറ്റിക്കുടിച്ച് ഏമ്പക്കം വിട്ട്
കാന്താരിയുടെ എരിയും പിടിച്ച്
കലത്തേയും കൈചുറ്റിയിരുന്ന പുലരികള്‍

കല്ലിലരച്ച ചമ്മന്തിയും തൈരും
കരിയാതെ ചുട്ടെടുത്ത ഉണക്കമീനും
കലത്തിലെ പഴങ്കഞ്ഞിപ്പുളിപ്പിന്
കാലം കഴിയുന്തോറും രുചിയേറ്റുകയാണ്

കാലമൊരുപാട് മാറിയെങ്കിലും
കരിപിടിച്ച മങ്കലവും പുളിപ്പും
കണ്ണ്‍ നനയുന്നോര്‍മ്മ പോലെയിന്നും
കൈ വിടാതെ സൂക്ഷിക്കുകയാണ് മനസ്സില്‍....!!

.......................................ദിലീഷ് ഉഷസ്